വർഷങ്ങളോളം ആരും ഒന്നും അറിഞ്ഞില്ല! നടൻ ധനുഷും ഐശ്വര്യയും വിവാഹബന്ധം വേർപെടുത്തിയതിന് പിന്നിലെ കാരണം പുറത്ത്
Highlights
വിവാഹമോചനത്തിന് ശേഷവും ഇരുവരും പരസ്പര വിരോധം പുലർത്തുന്നില്ലെന്നാണ് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നത്
തമിഴ് സിനിമാലോകത്തെ ഏറ്റവും ശ്രദ്ധേയമായ ദമ്പതികളിലൊരാളായിരുന്ന നടൻ ധനുഷും സംവിധായിക ഐശ്വര്യ രജനീകാന്തും വിവാഹജീവിതം അവസാനിപ്പിച്ചെങ്കിലും, അവരുടെ വേർപിരിയലിന് പിന്നിലെ യഥാർഥ കാരണങ്ങൾ ഇന്നും ചർച്ചാവിഷയമാണ്. 2004 നവംബർ 18-ന് വിവാഹിതരായ ഇരുവരും ഏകദേശം 18 വർഷം ഒരുമിച്ച് ജീവിച്ചശേഷം 2022 ജനുവരിയിൽ വേർപിരിയുന്നതായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് 2024 നവംബർ 27-ന് കോടതി അവരുടെ വിവാഹമോചനം ഔദ്യോഗികമായി അനുവദിച്ചു.
നടൻ രജനികാന്തിന്റെ മൂത്തമകളായ ഐശ്വര്യയും ധനുഷും ‘കാദൽ കൊണ്ടയിൻ’ റിലീസിന് ശേഷമാണ് ആദ്യമായി പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് വിവാഹത്തിലേക്ക് വഴിമാറി. ദമ്പതികൾക്ക് യാത്ര, ലിംഗ എന്നീ രണ്ട് മക്കളുണ്ട്.
വേർപിരിയൽ പ്രഖ്യാപിച്ചപ്പോൾ, അത് പരസ്പര ബഹുമാനത്തോടെയും മനസ്സിലാക്കലോടെയും എടുത്ത തീരുമാനമാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഒരുമിച്ച് കഴിഞ്ഞ വർഷങ്ങൾ വളർച്ചയുടെയും പഠനത്തിന്റെയും അനുഭവങ്ങളായിരുന്നുവെന്നും, ഇനി വ്യക്തികളെന്ന നിലയിൽ സ്വന്തം ജീവിതപാത കണ്ടെത്തേണ്ട സമയമാണെന്നും അവർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരുന്നു.
എന്നാൽ വിവാഹബന്ധം തകരാൻ കാരണമായത് എന്താണെന്ന കാര്യത്തിൽ ഇരുവരും ഒരിക്കലും പരസ്യമായി പ്രതികരിച്ചിട്ടില്ല. ഇതോടെ വിവാഹേതര ബന്ധങ്ങളും കുടുംബപ്രശ്നങ്ങളും ഉൾപ്പെടെയുള്ള നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇന്ത്യ ടുഡേ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ധനുഷിന്റെ തിരക്കേറിയ സിനിമാജീവിതമാണ് ദാമ്പത്യബന്ധത്തിൽ അകലം സൃഷ്ടിച്ചതെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചത്.
സിനിമാപ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന ധനുഷ് നിരന്തരം യാത്രകളും വിദേശ ഷൂട്ടിങ്ങുകളും പുതിയ പ്രോജക്ടുകളും ഏറ്റെടുത്തിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉയരുന്ന ഘട്ടങ്ങളിലുപോലും അദ്ദേഹം ജോലിയിലേക്ക് കൂടുതൽ ശ്രദ്ധ തിരിക്കാറുണ്ടായിരുന്നുവെന്നും, അതുവഴി ദമ്പതികൾക്കിടയിലെ അകലം വർഷങ്ങളായി വർധിച്ചിരുന്നുവെന്നും സുഹൃത്തുക്കൾ വെളിപ്പെടുത്തിയതായി റിപ്പോർട്ടിൽ പരാമർശിക്കുന്നു.
എന്നിരുന്നാലും, വിവാഹമോചനത്തിന് ശേഷവും ഇരുവരും പരസ്പര വിരോധം പുലർത്തുന്നില്ലെന്നാണ് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നത്. മക്കളുടെ ക്ഷേമത്തിനാണ് ഇരുവരും ഇന്നും പ്രഥമ പരിഗണന നൽകുന്നത്. യാത്രയുടെയും ലിംഗയുടെയും സ്കൂൾ പരിപാടികളിലും മറ്റ് പ്രധാന ചടങ്ങുകളിലും ധനുഷും ഐശ്വര്യയും ഒരുമിച്ച് പങ്കെടുക്കുന്നത് പതിവാണ്.
വേർപിരിയൽ പ്രഖ്യാപിച്ച് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ചെന്നൈ കുടുംബ കോടതിയെ സമീപിച്ച് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജി നൽകിയത്. ഒടുവിൽ നിയമപരമായും ബന്ധം അവസാനിച്ചെങ്കിലും, മക്കളുടെ മാതാപിതാക്കളെന്ന നിലയിൽ അവർ ഇന്നും ഉത്തരവാദിത്തങ്ങൾ പങ്കിടുന്നുണ്ട്.