Tuesday, 09 June 2026 | 05:05 AM

Latest

തിരുപ്പിറവിയുടെ ആഹ്ലാദം

എന്‍.സി 05 May 2026 12:30 PM
തിരുപ്പിറവിയുടെ  ആഹ്ലാദം

 

വിണ്ണിലും മണ്ണിലും സ്നേഹത്തിന്‍റേയും നന്മയുടേയും നക്ഷത്രശോഭ പെയ്തിറങ്ങുന്ന സുന്ദര സുദിനം ആഘോഷിക്കുന്ന ഡിസംബര്‍ മാസം സമാഗതമായി.

നാടും നഗരവും നക്ഷത്രവിളക്കുകള്‍ ഒരുക്കിക്കൊണ്ട് തിരുപ്പിറവി ആഘോഷിക്കാന്‍ ഒരുങ്ങിയ വേളയില്‍ څമഹിളാരത്നچവും വായനക്കാരുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ്. കാലിത്തൊഴുത്തില്‍ പിറന്ന നാഥന്‍റെ ജനനത്തെ അനുസ്മരിച്ചുകൊണ്ട് ഓരോ ഭവനത്തിലും പള്ളികളിലുമെല്ലാം വിശ്വാസികള്‍ പുല്‍ക്കൂട് ഒരുക്കി ക്രിസ്മസ്സിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. വൈക്കോല്‍ മെനഞ്ഞ് ഉണ്ടാക്കുന്ന പുല്‍ക്കൂടുകള്‍ ഇന്ന് ഓര്‍മ്മകളായി മാറിക്കൊണ്ടിരിക്കുമ്പോഴും പഴമയെ എന്നും പുതുമയാക്കി മാറ്റുന്ന ചിലര്‍ വൈക്കോല്‍ തേടിപ്പിടിച്ച് ആ പഴയ രീതിയില്‍തന്നെ പുല്‍ക്കൂട് ഒരുക്കുന്നു. ഇന്ന് എല്ലാം റെഡിമെയ്ഡല്ലേ.. പുല്‍ക്കൂട് പോലും. പുല്‍ക്കൂട് തയ്യാറാക്കാന്‍ വീട്ടിലെ കുഞ്ഞുമക്കള്‍ക്കൊപ്പം മുതിര്‍ന്നവരും ഒപ്പം കൂടി സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും നന്മയുടേയും സ്നേഹസന്ദേശം അറിയിക്കുന്ന ക്രിസ്മസ് ആഘോഷരാവിനായി കാത്തിരിപ്പിന്‍റെ നാളുകള്‍ എണ്ണിത്തുടങ്ങുകയായി.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

പുല്‍ക്കൂടിനുള്ളില്‍ രൂപങ്ങള്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. യൗസേപ്പിതാവിന്‍റെയും മാതാവിന്‍റെയും രൂപത്തിന്മധ്യത്തിലാണ് ഉണ്ണിയേശുവിന്‍റെ രൂപം വയ്ക്കേണ്ടത്. ഡിസംബര്‍ 24 ന് അര്‍ദ്ധരാത്രി തുടങ്ങുന്ന കുര്‍ബാന കഴിഞ്ഞശേഷം വേണം പുല്‍ക്കൂടിനുള്ളില്‍ ഉണ്ണിയേശുവിന്‍റെ രൂപം വയ്ക്കാന്‍.

മാലാഖയുടെ രൂപം പുല്‍ക്കൂടിന് മുകളില്‍ തൂക്കിയിടുകയാണ് പതിവ്. മൂന്ന് ആട്ടിടയന്മാരുടെയും രൂപങ്ങള്‍ ഒരുമിച്ചാണ് വയ്ക്കേണ്ടത്. ആടുകളുടെ രൂപം ആട്ടിടയന്മാരുടെ രൂപത്തിന് അരികില്‍ വയ്ക്കണം.

ഉണ്ണിയേശുവിനെ കാണാന്‍ ജെറുസലേമില്‍ നിന്ന് എത്തിയ മൂന്ന് രാജാക്കന്മാരുടെ രൂപങ്ങള്‍ അടുത്തടുത്താണ് വയ്ക്കേണ്ടത്.

ഒട്ടകത്തിന്‍റെ രൂപങ്ങള്‍ രാജാക്കന്മാരുടെ സമീപം വയ്ക്കണം. കിഴക്ക് ദിശയില്‍ നിന്നാണ് രാജാക്കന്മാരുടെ രൂപംവയ്ക്കേണ്ടത്.

കാലിത്തൊഴുത്തിന് സമാനമായ പുല്‍ക്കൂടാണ് ഒരുക്കേണ്ടത്. പുല്‍ക്കൂടിനുള്ളിലായാണ് കാലികളുടെ രൂപങ്ങള്‍ വയ്ക്കേണ്ടത്. പലരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ല. മിക്ക വീടുകളിലും കുട്ടികള്‍ അവരുടെ ഇഷ്ടങ്ങള്‍ക്കും ഭാവനകള്‍ക്കും അനുസരിച്ച് മനോഹരമാക്കാറാണ് പതിവ്. ചിലര്‍ പുല്‍ക്കൂടിന് സമീപത്തായി നനഞ്ഞ ചാക്ക് വിരിച്ച് അതില്‍ ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ തിനകള്‍ വിതയ്ക്കുന്നു. രണ്ടുമൂന്നുദിവസം കഴിയുമ്പോള്‍ തിനകള്‍ മുളച്ച് മനോഹരമായ പുല്‍ത്തകിടിയായി മാറുന്നു. ഡിസംബര്‍ ഇരുപത്തിനാലിന് രാത്രിയോടെ പുല്‍ക്കൂടിന്‍റെ പണികളെല്ലാം തീര്‍ത്ത് വെളിച്ചം നല്‍കണം.

നല്‍കാം സ്നേഹസമ്മാനം

ഇന്ന് നാം കാണുന്ന ക്രിസ്മസ് ആഘോഷങ്ങളില്‍ പലതിന്‍റെയും ഉത്ഭവം നോര്‍ത്ത് യൂറോപ്പിലാണ്.

മഞ്ഞുകാലത്ത് പരസ്പരം സമ്മാനങ്ങള്‍ കൈമാറുന്നത് യുറോപ്പിലെ പുരാതന സംസ്കാരത്തില്‍ നിലനിന്നിരുന്ന ഒരു പാരമ്പര്യമാണ്. പിന്നീട് വിശ്വാസികള്‍ ഈ രീതിയെ ക്രിസ്മസിലേക്ക് കടമെടുത്തപ്പോള്‍ പൊന്ന്, മീറ, കുന്തിരിക്കം എന്നിവ കാലിത്തൊഴുത്തില്‍ പിറന്ന ദിവ്യശിശുവായ ഈശോയ്ക്ക് കാഴ്ചവച്ചതിന്‍റെ ഓര്‍മ്മ കൂടിയായി കൊണ്ടാടാന്‍ തുടങ്ങി. ആധുനിക യൂറോപ്പില്‍ അവധിക്കാലങ്ങളില്‍ 'വാസില്‍' എന്ന പേരില്‍ യുവാക്കളുടെ ബാന്‍റ് സംഘങ്ങള്‍ വീട് തോറും പാട്ടും നൃത്തങ്ങളുമായി അലഞ്ഞിരുന്നു. ഓരോ വീടുകളില്‍ നിന്നും ലഭിക്കുന്ന സമ്മാനങ്ങള്‍ പിന്നീട് സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിപ്പോന്നിരുന്നു. യൂറോപ്പിലും പിന്നീട് അമേരിക്കയിലും ഇങ്ങനെയുള്ള സമ്മാനക്കൈമാറ്റങ്ങള്‍ പിന്നീട് കുഞ്ഞുങ്ങള്‍ക്കുള്ള സമ്മാനങ്ങളായി പരിണമിച്ചു. ഇതും കാലക്രമേണ ക്രിസ്മസ് സമ്മാനങ്ങളുടേയും ക്രിസ്മസ് ഫ്രണ്ടിന്‍റെയും ഉത്ഭവങ്ങള്‍ക്ക് കാരണമായതായി പറയപ്പെടുന്നു. ആഘോഷങ്ങള്‍ എന്നും സന്തോഷം നല്‍കുന്നതാണ്. ആ അഘോഷങ്ങള്‍ക്കിടയില്‍ പ്രിയപ്പെട്ടവരില്‍ നിന്നും ലഭിക്കുന്ന സമ്മാനങ്ങള്‍ ആഘോഷങ്ങളെ ഇരട്ടി മധുരമുള്ളതാക്കി മാറ്റുന്നു. സ്നേഹത്തിന്‍റെ ഒരു ചേര്‍ത്തുപിടിക്കലല്ലേ ഓരോ സമ്മാനങ്ങളും.

സമ്മാനങ്ങള്‍ക്കിടയിലെ സാന്‍റാ

കുഞ്ഞുമനസ്സുകളില്‍ ക്രിസ്മസ് എന്ന് കേള്‍ക്കുമ്പോള്‍ തെളിയുന്ന രൂപമാണ് ക്രിസ്മസ് ഫാദറിന്‍റേത്. അവരുടെ പ്രിയപ്പെട്ട സാന്‍റാക്ലോസിന്‍റെ രൂപം.

കുടവയറും മഞ്ഞുപോലെ നിറമുള്ള നീണ്ട താടിയും ചുവന്ന നീണ്ട കുപ്പായവും കോണിന്‍റെ ആകൃതിയിലുള്ള നീണ്ട ചുവന്ന തൊപ്പിയും തോളത്ത് സമ്മാനങ്ങള്‍ നിറച്ച സഞ്ചിയും കയ്യില്‍ നീണ്ടവടിയുമായി പ്രത്യക്ഷപ്പെടുന്ന ആ രൂപം കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും കൗതുകം ഉണര്‍ത്തുന്നതുതന്നെയാണ്. യേശുവിന്‍റെ ജനനത്തെപ്പറ്റിയുള്ള ബൈബിള്‍ പരാമര്‍ശങ്ങളില്‍ എങ്ങുമില്ലാത്തതും ആ മഹത്തായ സംഭവത്തോട് ഒരു ബന്ധവുമില്ലാത്തതുമായ ഒരു കഥാപാത്രമാണെങ്കിലും ക്രിസ്മസ് എന്നുകേള്‍ക്കുമ്പോള്‍ സാന്‍റായുടെ രൂപം മനസ്സില്‍ തെളിയും. ഒപ്പം സ്നേഹസമ്മാനങ്ങളും.

ക്രിസ്മസ് നക്ഷത്രം

പുതുലോക പിറവിക്കായി രക്ഷകന്‍ പുല്‍ക്കൂട്ടില്‍ പിറന്ന വിവരമറിഞ്ഞ് ആദ്യമെത്തിയ ആട്ടിടയര്‍ക്ക് വഴികാട്ടിയായത് ആകാശത്ത് ഉദിച്ചുയര്‍ന്ന ഒരു ദിവ്യനക്ഷത്രമായിരുന്നു. ആ സ്മരണകളാണ് ക്രിസ്മസ് നാളുകളില്‍ വീടുകളിലും മറ്റും നക്ഷത്രവിളക്കുകള്‍ തെളിയുന്നത്. മിന്നിത്തെളിയുന്ന വര്‍ണ്ണവെളിച്ചങ്ങളുടെ പ്രകാശനന്മ, ഹൃദയങ്ങളിലെ ഇരുട്ടകറ്റി പ്രകാശപൂരിതമാക്കുന്നു.  ഹൃദയങ്ങള്‍ സ്നേഹഗാനങ്ങള്‍ മൂളുന്ന സുന്ദരനിമിഷങ്ങളുടെ ഒരാഘോഷം കൂടിയാണ് തിരുപ്പിറവി.

അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം. ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം. 'ഇതാ സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്‍റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു, ദാവീദിന്‍റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു.'(ലൂക്ക 2:11)

സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റേയും ആഘോഷമായ തിരുപ്പിറവിയില്‍ څമഹിളാരത്നچത്തിന്‍റെ ഹൃദയം നിറഞ്ഞ ആശംസകള്‍. ഈ ക്രിസ്മസ്കാലത്ത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐക്യവും നിലനില്‍ക്കട്ടെ.

Costume - NOORJAHAN BEEGUM. CANARY DESIGNER STUDIO KOLLAM.

Photograph-  JAYAKISHORE SR, NANDU.

Models-  NAMITHA SHYJU,  ASHWINI, BEEGUM SAMEEHA, MAHESHWAR (Mahi), RICHARD LUKE, ADHIDEV SHYJU, NARASHA ABACO TERESA.

Makeup -  SAROJA, SAROJA MAKEUP ARTIST.

Location - FORT KOCHI.

Tags
xmas